
കോട്ടയം: എംജി സര്‍വകലാശാലയില്‍ പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയില്‍ മൂല്യനിര്‍ണയം നടത്താൻ നീക്കം. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതാത് കോളേജുകളിലെ അധ്യാപകര്‍ തന്നെ മൂല്യനിര്‍ണയം നടത്തണമെന്ന സര്‍വകലാശാല തീരുമാനമാണ് വിവാദത്തിലാകുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയം അതാത് കോളേജുകളില്‍ തന്നെയാക്കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
മെയ് 26 ന് ചേര്‍ന്ന സിൻഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനമെടുത്തത്. അടുത്തയാഴ്ച ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അതാത് കോളേജുകളില്‍ സൂക്ഷിക്കും. ആ കോളേജിലെ ഒരു സീനിയലര്‍ അധ്യാപകനെ മുഖ്യ പരിശോധകനായി നിയമിച്ച് മറ്റ് അധ്യാപകരെ കൊണ്ട് മൂല്യ നിര്‍ണ്ണയം നടത്തും. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വകലാശാലയ്ക്ക് അയച്ച് കൊടുക്കണം. ഇത് പൂര്‍ണ്ണമായും പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുകയും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക്ദാനം നല്‍കാനും ഇടയാക്കുമെന്നാണ് ആക്ഷേപം.
സാധാരണ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ എത്തിക്കും. ഫാള്‍സ് നമ്പറിട്ട് സര്‍വകലാശാല വിവിധ കോളേജുകള്‍ക്ക് അത് നല്‍കും. അതായത് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയെ തിരിച്ചറിയാൻ മൂല്യ നിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്കാകില്ല. യുജിസി മാനദണ്ഡത്തിനെതിരാണ് എംജി സര്‍വകലാശാലയുടെ പുതിയ നീക്കം. സ്വശ്രയ കോളേജുകളിലില്‍ ഉള്‍പ്പടെ പുതിയ രീതി വൻ ക്രമക്കേടിനും വഴിയൊരുക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷമൂല്യ നിര്‍ണ്ണയം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam