മുഖ്യമന്ത്രിയുടെ പുതിയ സ്പെഷ്യൽ ലെയ്‍സൺ ഓഫീസർക്ക് ശമ്പളം പൊതുഭരണവകുപ്പ് നൽകും

By Web TeamFirst Published Aug 21, 2019, 5:21 PM IST
Highlights

വേലപ്പൻ നായർക്ക് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ശമ്പളം നൽകുന്ന പൊതുഭരണവകുപ്പ് അക്കൗണ്ടിൽ നിന്നാകും ശമ്പളമെന്നാണ് പുതിയ ഉത്തരവ്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ച എ വേലപ്പൻ നായർക്ക് ശമ്പളം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ശമ്പളം നൽകുന്ന പൊതുഭരണവകുപ്പ് അക്കൗണ്ടിൽ നിന്നാകുമെന്ന് പുതിയ ഉത്തരവ്. ശമ്പളം ഏത് അക്കൗണ്ടിൽ നിന്നാണെന്ന് ഏജീസ് ഓഫീസ് സംശയം ചോദിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അതേസമയം, നിയമനം വിവാദമായിട്ടും ഒരു ലക്ഷം രൂപയിലേറെ വരുന്ന ശമ്പളത്തിലും ആനൂകൂല്യങ്ങളിലും ഒരു കുറവും വരുത്തിയിട്ടില്ല.

പ്രളയകാലത്ത് ഖജനാവ് ചോർത്തുന്ന പുതിയ നിയമനവുമായി സർക്കാർ മുന്നോട്ട് തന്നെ നീങ്ങുകയാണ്. അടുത്തിടെയാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി എ വേലപ്പൻനായരെ നിയമിച്ചത്. സുശീല ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ എ വേലപ്പൻനായർ പേഴ്സണ്‍ സ്റ്റാഫിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ശമ്പളവും ആനുകൂല്യവും നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. പ്രതിമാസം കിട്ടുന്നത് 1,10,000 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് സ്പെഷ്യൽ ലെയ്സൺ ഓഫീസർക്കായി ചെലവഴിക്കുന്നത്.

ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി നിയമിച്ച സ്പെഷ്യൽ ലെയ്സൺ ഓഫീസർ വേലപ്പൻ നായർക്ക് പൊതുഭരണവകുപ്പിന്‍റെ സി അക്കൗണ്ടിൽ നിന്നാണ് ശമ്പളം നല്‍കുന്നത് എന്ന് കാണിച്ചാണ് സര്‍ക്കാറിന്‍റെ പുതിയ ഉത്തരവ്. നിയമന ഉത്തരവിൽ ശമ്പളം ഏത് അക്കൗണ്ടിൽ നിന്നായിരിക്കുമെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനമായതിനാൽ ശമ്പള കാര്യത്തിൽ ഏജീസ് ഓഫീസ് വ്യക്തത തേടിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. 

പൊതുഭരണവകുപ്പ് സി അക്കൗണ്ടിൽ നിന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫിന് ശമ്പളം നൽകുന്നത്. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം മുൻ സർക്കാറിനെക്കാൾ കുറച്ചെന്ന് ഇടത് സർക്കാർ അവകാശപ്പെടുമ്പോഴാണ് ശമ്പളം വാരിക്കോരി നല്‍കി ഉപദേശകരെയും ലെയ്സൺ ഓഫീസർമാരെയും നിയമിക്കുന്നത്. അവിടെയും തീർന്നില്ല, ഇത്രയേറെ വിവാദമുണ്ടായിട്ടും ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങൾക്കുമുള്ള 14000 രൂപയടക്കം വേലപ്പൻ നായർക്കുള്ള ഒരു ലക്ഷത്തി പതിനായിരം രൂപയുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും ഒരു രൂപ പോലും പുതിയ ഉത്തരവിൽ കുറച്ചിട്ടില്ല.

click me!