കോഴിക്കോട് ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്‍റെ ആദ്യ സ്ഫോടനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
കോഴിക്കോട്: കോഴിക്കോട് ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്‍റെ ആദ്യ സ്ഫോടനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ 11ന് മറിപ്പുഴയിലാണ് ചടങ്ങ് നടക്കുക. 2025 ആഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെയാണ് പാറ പൊട്ടിക്കലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചത്. ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും പിന്നെയും അഞ്ച് വര്‍ങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. ഇതിനുപിന്നാലെയാണിപ്പോള്‍ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ഫസ്റ്റ് ബ്ലാസ്റ്റിങ് എന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ തുരങ്കപാത പദ്ധതിയുടെ സര്‍വേ നടത്താൻ രണ്ട് കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നു. പദ്ധതിയുടെ വിശദമായ സര്‍വേയ്ക്കായി വീണ്ടും 10 കോടി രൂപ പിണറായി സർക്കാർ അനുവദിച്ചു. പരിസ്ഥിതി അനുമതിയുടെ കാര്യത്തിൽ പിന്നെയും നടപടികള്‍ നീണ്ടു നീണ്ടുപോയി.
പാത കടന്നുപോകുന്ന പ്രദേശത്തിന്‍റെ ജൈവ വൈവിധ്യവും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമെന്ന ഭീഷണിയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുന്നയിച്ചു. മറിപ്പുഴയ്ക്ക് സമീപം വനപ്രദേശത്ത് 2022ല്‍ ഉരുള്‍പൊട്ടി. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ച നടുക്കം കൂടിയായതോടെ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ആവശ്യത്തിനും ശക്തിയേറി. ഒടുവില്‍ കര്‍ശന ഉപാധികളോടെ സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. പ്രദേശത്തിന്‍റെ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തരുതെന്ന ഉപാധികള്‍ മുന്നോട്ടുവച്ചാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയത്. കിഫ്ബിയുടെ ധനസഹായത്താൽ 2134 കോടി രൂപയുടെ മുതൽമുടക്കിലാണ് തുരങ്കപാത നിർമിക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്.



