
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്കൂളിന്‍റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്കൂള്‍തല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം.
ഓരോ കുട്ടിയുടെയും പിറകില്‍ അധ്യാപകര്‍ ഉണ്ടെന്ന് ഉറപ്പാക്കണം. മെന്‍ററിങ്ങ് ഫലപ്രദമായി നടപ്പാക്കണം. മോണിറ്ററിങ്ങ് ശക്തിപ്പെടുത്തണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണം. എ ഇ ഒ, ഡി ഇ ഒമാര്‍ അക്കാദമിക് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ ഇംഗ്ലീഷ് അധ്യാപകര്‍ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കണം. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കണം. പ്രധാന അധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാക്കും മാനേജ്മെന്‍റ് പരിശീലനം ഉറപ്പാക്കണം. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താന്‍ സംഘടനകളുടെ സഹകണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam