
തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദര്‍ശകര്‍ക്ക് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ യാത്ര നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാൻ ആറംഗ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് ഇറക്കി. കമ്മിറ്റിയുടെ ആദ്യ യോഗം ജൂൺ 5 ന് ചേരും. കപ്പൽ- വിമാന യാത്രക്ക് നിയന്ത്രണം കൊണ്ടുവരും. ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നൽകാൻ ഇനി മുതൽ അധികാരമുള്ളത് കവരത്തി എഡിഎമ്മിനാകും. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് നാളെ മുതൽ സന്ദര്‍ശനാനുമതി ലഭിക്കുകയുള്ളു.
എഐസിസി സംഘവും സിപിഎമ്മിന്റെ എംപിമാരും ദ്വീപ് സന്ദര്‍ശിക്കാൻ ഇരിക്കെയാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നടപടി.
ലക്ഷദ്വീപിൽ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ഉത്തരവ് എഡിഎം ഇറക്കിയത്. ദ്വീപ് സന്ദര്‍ശിക്കണമെങ്കിലും നിലവിലുള്ള പാസ് നീട്ടി നൽകണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച 11 പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. കിൽത്താൻ ദ്വീപിൽ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഡാലോചന, മാനഹാനി, നിയമവിരുദ്ധ ഒത്തുകൂടൽ എന്നീ വകുപ്പുകൾ ചുമത്തി നേരത്തെ 12 പേരെ പൊലീസ് പിടികൂടിയിരുന്നു.
ഇതിനിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ വിമര്‍ശനവുമായി മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ രംഗത്തെത്തി. പ്രഫൂൽ ഖോഡ പട്ടേലിന് പ്രത്യേക അജണ്ടയുണ്ടോ എന്ന് സംശയമുണ്ട്. പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് അയച്ച കത്തിൽ ഉമേഷ് സൈഗാൾ മുന്നറിയിപ്പ് നൽകി. അതേസമയം പുതിയ നിയമങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരിലാണ് സർവ്വകക്ഷിയോഗം പുതിയ കോർ കമ്മറ്റി രൂപീകരിച്ചത്. ജൂൺ 1ന് എറണാകുളത്ത് ഫോറം ആദ്യ യോഗം ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam