
തിരുവനന്തപുരം: കേരളത്തിൽ വരുന്ന ദിവസങ്ങളിലും മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലുള്ള അതി തീവ്ര ന്യൂന മർദ്ദം 30ന് രാവിലെയോടെ വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം.
ചുഴലിക്കാറ്റായി മാറിയാൽ പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന ( Asna) എന്ന പേരിലറിയപ്പെടും. മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ വരും മണിക്കൂറിൽ നിലവിലെ ചക്രവാതചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും വടക്കൻ ആന്ധ്രാ പ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തിൽ ന്യൂന മർദ്ദത്തിന്റെ ശക്തിക്കും സഞ്ചാര പാതക്ക് അനുസരിച്ച് എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ ഇടത്തരം/ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.
കേരളത്തിൽ ഈ മൺസൂണിൽ ഇതുവരെ സാധാരണ മഴ ലഭിച്ചു. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 29 വരെ 1723.2 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ 1489.9 മിമീ മഴ ലഭിച്ചു. 14 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam