കളക്ടറും സർക്കാരും ഉറപ്പ് തന്നിട്ടുണ്ട് ഭൂമി ഞങ്ങൾക്ക് തരുമെന്ന്; നെയ്യാറ്റിൻകരയിലെ കുട്ടികള്‍

By Web TeamFirst Published Jan 14, 2021, 12:56 PM IST
Highlights

കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിന് കാരണമായ വിവാദഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന അന്വേഷണ റിപ്പോർട്ടിൽ തൃപ്തരെന്ന് രാജന്റേയും അമ്പളിയുടേയും മക്കൾ. ശരിയായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് കളക്ടറും സർക്കാരും ഉറപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ നടന്നത് ശരിയായ നിയമനടപടിയെന്നും രഞ്ജിത്തും രാഹുലും ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിന് കാരണമായ വിവാദഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍. ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റേതാണ് നിർണ്ണായക കണ്ടെത്തൽ. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വസന്തക്ക് ഭൂമി പോക്ക് വരവ് ചെയ്തതിൽ പൊലീസ് അന്വേഷണത്തിന് കളക്ടർ ശുപാർശ ചെയ്തു.

വിവാദമായ മൂന്ന് സെൻ്റ് ഭൂമി അയൽവാസി വസന്ത വില കൊടുത്ത് വാങ്ങിയെന്നായിരുന്നു നെയ്യാറ്റിൻകര തഹസിൽദാറുടെ ആദ്യ അന്വേഷണ റിപ്പോർട്ട്. എന്നാൽ, ലക്ഷം വീട് പദ്ധതിക്കായി അനുവദിച്ച ഭൂമി വസന്ത വാങ്ങിയതിൽ പ്രത്യേക അന്വേഷണം വേണമെന്ന് ലാൻ്റ് റവന്യൂ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് കളക്ടർ നിയോഗിച്ച ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിശദമായ അന്വേഷണം നടത്തിയത്. ലക്ഷംവീട് പദ്ധതിക്കായി അതിയന്നൂർ പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ മൂന്ന് സെൻ്റ് സുകുമാരൻ നായർ എന്ന വ്യക്തിക്ക് ആദ്യം പട്ടയം അനുവദിച്ചു. 1989 ലാണ് പട്ടയം അനുവദിക്കുന്നത്. ലക്ഷം വീടിന് അനുവദിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് 1997ൽ സർക്കാർ ഉത്തരവുണ്ട്. 

ഭൂമിക്ക് അവകാശികളില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഈ ഉത്തരവ് നിലനിൽക്കേണ്ടയാണ് സുകുമാരൻ നായർ മരിച്ച് ഒരു മാസത്തിനുള്ളിൽ സുകുമാരൻ നായരുടെ അമ്മ വനജാക്ഷി 2001ൽ ഈ ഭൂമി സുഗന്ധിക്ക് വിറ്റത്. സുകുമാരൻ നായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ് അമ്മ ഭൂമി വിൽക്കുന്നത്. 2006 ലാണ് സുഗന്ധിയിൽ നിന്നും ഈ ഭൂമി വസന്ത വാങ്ങുന്നത്. അപ്പോഴും വിൽപ്പന പാടില്ലെന്ന് സർക്കാ‍‍ർ ഉത്തരവ് നിലനിൽക്കുന്നു. ഇതുകൂടാതെ വസന്ത അതിയന്നൂർ വില്ലേജ് ഓഫീസിൽ കരംതീർത്തതിലും അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നു. 

പട്ടയം ലഭിച്ച സുകുമാരൻ നായരുടെ ഭാര്യ ഉഷ കോടതിയിൽ കൊടുത്ത കേസ് ഒത്തുതീർപ്പാക്കിയതിൻ്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നൽകിയെന്നാണ് അതിയന്നൂർ വില്ലേജിലെ രേഖകളിലുള്ളത്. എന്നാൽ കേസ് നൽകിയിട്ടില്ലെന്ന് റവന്യൂ അന്വേഷണ സംഘത്തിന് ഉഷ ഇപ്പോൾ നൽകിയ മൊഴി. ഇത് സംബന്ധിച്ച് വിശദമായ പൊലീസ് അന്വേഷണവും കളക്ടർ ശുപാർശ ചെയ്യുന്നു. വസ്തുവിൽപ്പനയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ലാൻ്റ് റവന്യൂകമ്മീഷണർ തുടർ നടപടി സ്വീക്കരിക്കണമെന്നാണ് കളക്ടർ റിപ്പോർട്ടിൽ പറയുന്നത്.
 

click me!