
തിരുവനന്തപുരം: നെയ്യാർ -പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കിയുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 2021ൽ സംസ്ഥാനം നൽകിയ ശുപാർശകൾ അംഗീകരിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. പഞ്ചായത്തുകളുടെ ആശങ്കകൾ പരിശോധിക്കാനായി വനംമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതലയോഗം ചേർന്നു.
അമ്പൂരി, വിതുര, കള്ളിക്കാട് പഞ്ചായത്തുകളെ പൂർണമായി ഒഴിവാക്കി സംരക്ഷിത മേഖല പ്രഖ്യാപിക്കണമെന്നായിരിക്കും കേരളം ആവശ്യപ്പെടുക. വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളും ഒഴിവാക്കണം. 2021ൽ സംസ്ഥാനം നൽകിയ ശുപാർശ പരിഗണിക്കാതെ, 2020ൽ നൽകിയ ശുപാർശ കേന്ദ്രം കണക്കിലെടുത്തതാണ് നിലവിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടാൻ കാരണമെന്നാണ് വനംമന്ത്രിയുടെ വിശദീകരണം. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന ശുപാർശ എന്തുകൊണ്ട് അംഗീകരിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ ശുപാർശകൾ തള്ളിയതിൽ കേന്ദ്രത്തെ വിയോജിപ്പ് അറിയിക്കും. ആവശ്യമെങ്കിൽ പുതിയ ശുപാർശ സമർപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
പഞ്ചായത്ത് പ്രതിനിധികളും അരുവിക്കര, പാറശ്ശാല എംഎൽഎമാരും, വനം ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വനംമന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്ത് ഹർത്താൽ പോലെയുള്ള പരസ്യപ്രതിഷേധങ്ങൾ ആക്ഷൻ കൗൺസിലുകൾ തത്കാലത്തേക്ക് ഒഴിവാക്കും. 2020ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ ശുപാർശയിൽ ജനവാസപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു എന്നാണ് മന്ത്രി ഇപ്പോൾ സമ്മതിക്കുന്നത്.
71.27 സ്‍ക്വയർ കി.മീ പ്രദേശമായിരുന്നു അന്നത്തെ ശുപാർശ പ്രകാരം സംരക്ഷിതമേലയിൽപ്പെടുക. ഇത് തിരുത്തി 2021ൽ പുതിയ നിർദ്ദേശം നൽകി. അതുപ്രകാരം 52.036 സ്‍ക്വയർ കി.മീ പ്രദേശം മാത്രമേ സംരക്ഷിതമേഖലയിൾ ഉൾപ്പെടൂ. സംസ്ഥാനത്തെ കൂടുതൽ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള സംരക്ഷിതമേഖലയുടെ പട്ടിക ഇനി പുറത്തിറങ്ങാനുണ്ട്. അപ്പോഴും സമാന പ്രതിസന്ധിയുണ്ടായേക്കാം എന്ന ആശങ്ക ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam