
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് തര്‍ക്കഭൂമിയില്‍ രാജന്റെ കുടുംബത്തിനെതിരെ വിധി നേടിയ വസന്ത രംഗത്ത്. രണ്ട് മരണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് രാജന്റെ രാജന്‍റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരി പ്രതികരിച്ചു.
നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്‍റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്‍റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞു.
അതേ സമയം ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. റൂറൽ എസ്‍പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക.
സിവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.
പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോൾ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യിൽ പിടിച്ച് കത്തിച്ചപ്പോൾ അത് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു എന്ന് തന്നെയാണ് ഉദ്യോഗസ്ഥതലത്തിൽ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്‍റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൂന്ന് സെന്‍റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്‍റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്‍റെ മക്കൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam