
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍റെ മരണത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകള്‍ ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടും ഇതുവരെ അന്തിമ റിപ്പോർട്ട് കൈമാറിയിട്ടില്ല. മരണ ശേഷം മൃതദേഹം സമാധി സ്ഥലത്ത് കൊണ്ടുവച്ചതാകാമെന്ന നിഗമനത്തിലാണ് ഇതേവരെയുള്ള അന്വേഷണത്തിൽ പൊലീസ് നിഗമനം.
നെയ്യാറ്റിൻകര ഗോപൻ സമാധിയായെന്ന ഭാര്യയുടെയും മക്കളുടെയും വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്ന ഗോപൻ നടന്ന് പോയി മുമ്പേ തയ്യാറാക്കിയ സമാധി സ്ഥലത്തിരുന്നു മരിച്ചുവെന്നും, ആരെയും അറിയിക്കാതെ കല്ലറയുണ്ടാക്കി അടക്കിയെന്നായിരുന്നു വാദങ്ങള്‍. വിവാദങ്ങളെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയെങ്കിലും മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മുറിവും ക്ഷതവും മരണകാരണമെല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കല്ലറക്കുള്ളിൽ നിറയെ ഭസ്മം നിറച്ചിരുന്നു. ഈ ഭസ്മം ശ്വസകോശത്തിലേക്ക് പോയിട്ടുമില്ല. മൃതദേഹം അഴുകിയതിനാൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വരണമെന്നായിരുന്നു പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അന്തിമ ഫലത്തിനായി പൊലീസ് രണ്ട് പ്രാവശ്യം കത്തും നൽകി. പക്ഷെ ഇതേവരെ അന്തിമ ഫലം ഡോക്ടർമാരുടെ സംഘം കൈമാറിയിട്ടില്ല. ബന്ധുക്കള്‍ അവകാശപ്പെടുന്നതുപോലെ നടന്ന് പോയി കല്ലറിയിരുന്ന് മരിച്ചതാണോ, മരിച്ച ശേഷം കല്ലറയിൽ കൊണ്ടുവച്ചതാണോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. ഈ ചോദ്യങ്ങൾക്കാണ് ഉത്തരം ലഭിക്കേണ്ടത്.
ഇതുവരെ നടത്തിയ അന്വേഷണത്തിലും പുറത്തുവന്ന ശാസ്ത്രീയ ഫലങ്ങളിൽ നിന്നും പൊലീസിൻ്റെ നിഗമനം മരണ ശേഷം മൃതദേഹം സമാധിയിൽ കൊണ്ടുവച്ചതാകെമെന്നാണ്. നടന്നുപോയിരുന്ന് സമാധിയാകാനോ, ജീവനോടെ കൊണ്ടുവയ്ക്കാനോ ഉള്ള സാഹചര്യമില്ലെന്നാണ് പല ശാസ്ത്രീയ വശങ്ങളും പഠിക്കുയും പരിശോധിക്കുകയും ചെയ്ത ശേഷമുള്ള അന്വേഷണ സംഘത്തിന്‍റെ നിഗമനം. അന്തരിക അവയവങ്ങൾ അഴുകിയതിനാൽ കൃത്യത ലഭിക്കാത്തത് കൊണ്ടാണോ അന്തിമ ഫലം വൈകുന്നതെന്നും സംശയിക്കുന്നു. എന്തായാലും കേരളത്തിൽ ഏറെ വിവാദമുണ്ടായ സംഭവത്തിന്‍റെ യഥാർത്ഥ വസ്തുത എന്ന് വരുമെന്നതിലാണ് ആകാംക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam