​ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും, സമാധിയിൽ പൂജ നടത്തി മകൻ, സ്ഥലത്ത് കൂടുതൽ പൊലീസിനെ എത്തിക്കും

Published : Jan 15, 2025, 11:16 PM ISTUpdated : Jan 15, 2025, 11:28 PM IST
​ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും, സമാധിയിൽ പൂജ നടത്തി മകൻ, സ്ഥലത്ത് കൂടുതൽ പൊലീസിനെ എത്തിക്കും

Synopsis

 നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് തീരുമാനം. 

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് തീരുമാനം. പ്രദേശത്ത് നാളെ എആര്‍ ക്യാംപില്‍ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കും. വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. അതേ സമയം നാളെ തുറക്കാനിരിക്കുന്ന സമാധിയിൽ  പൂജ നടത്തിയിരിക്കുകയാണ് മകൻ രാജസേനൻ. നാളെ രാവിലെ നടപടി തുടങ്ങുമെന്നാണ് പൊലീസ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ  രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻമാറിയിരുന്നു. പിന്നീട് ഗോപൻ സ്വാമിയുടെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സ്റ്റേ ലഭിച്ചില്ല. ഗോപൻ സ്വമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലിസിന് കല്ലറ തുറന്നുള്‍പ്പെടെ പരിശോധിക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഇതിൻെറ അടിസ്ഥാനത്തിലാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നത്. വലിയ പൊലിസ് സന്നാഹത്തോടെയാകും കല്ലറ തുറക്കുക. കല്ലറി തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം. 

 
അതേ സമയം, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും  സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.

കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു.  

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം