
ദില്ലി: ദില്ലി സ്ഫോടന കേസിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടർമാർ കൂടി നെറ്റ്‍വർക്കിലുണ്ടെന്നാണ് നിഗമനം. ഭീകരർക്ക് കാർ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കെന്ന് ഡീലർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അതേസമയം, ഹരിയാനയിൽ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു.
ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഭീകരൻ ഉമറിൻറെ സുഹൃത്ത് താരിഖിന് വിൽപ്പന നടത്തിയ ഡീലറെ ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് കണ്ടെത്തിയത്. ഫരീദാബാദിലെ റോയൽ കാർ സോണിലാണ് വിൽപ്പന നടന്നത്. ഒന്നര ലക്ഷം രൂപയ്ക്കാണ് കാർ വിറ്റതെന്ന് ഡീലർ അമിത് പട്ടേൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞു. കാർ വാങ്ങിയ താരിഖ് ഉൾപ്പെടെ രണ്ടു പേരാണ് വാഹനം വാങ്ങാൻ എത്തിയതെന്നും രണ്ടാമത്തെ ആളെ കുറിച്ച് അറിയില്ലെന്നും അമിത് വ്യക്തമാക്കി.
കശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് മുസമിലിൻ്റെ സുഹൃത്താണെന്നും ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമീൽ ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം കിട്ടിയതും അന്വേഷിക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് വിവരങ്ങൾ. അതേസമയം, ഹരിയാനയിൽ അമ്പതിലധികം പേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തുകഴിഞ്ഞു. അന്വേഷണത്തിൻ്റെ വിവരത്തിനായി കാത്തിരിക്കുകയാണ് മന്ത്രിസഭ.