
കൊച്ചി: ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ വരും ദിവസം കോടതിയില്‍ അപേക്ഷ സമർപ്പിക്കും.
നൂറുകണക്കിന് പേരുടെ ജീവനെടുത്ത ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇൻ്റർനെറ്റില്‍ നിന്നും പതിവായി ഡൗൺലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ പിടിയിലായത്. സഹ്രാന്‍ ഹാഷിമിന്‍റെ പ്രസംഗങ്ങള്‍ മലയാളത്തിലേക്കും തമിഴിലേക്കും ഐഎസ് അനുകൂലികള്‍ മൊഴിമാറ്റി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ളവർ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടാകാം, പക്ഷേ ഇയാള്‍ ഇതുവരെ കേരളത്തിലെത്തിയിട്ടില്ലെന്നാണ് എന്‍ഐഎ കരുതുന്നത്. ഇതുവരെ പിടിയിലായവരിലാരും സഹ്രാനെ നേരിട്ട് കണ്ടതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടില്ല.
അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം വൈകാതെ കോടതിയെ സമീപിക്കും. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന റിയാസ് കേരളത്തില്‍ നിന്നും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നവരുമായി നിരന്തരം ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകരുമായി ഇയാള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്.
നിലവില്‍ കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തതില്‍ സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ എന്‍ഐഎക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികളടക്കമുള്ള സംയുക്തസംഘം കൊച്ചിയിലടക്കം കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam