നേരത്തെ കേസിലെ പ്രധാന പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തുകയാണ്.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്ലാറ്റിൽ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. കേസിലെ പ്രധാന പ്രതികള്‍ ഗൂഡാലോചന നടത്തിയത് തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ചെന്നായിരുന്നു എന്‍ഐഎ സംഘത്തിന്‍റെ കണ്ടെത്തല്‍. നേരത്തേയും കേസിലെ പ്രധാന പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് സെക്രട്ടേറിയേറ്റിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. സെക്രട്ടേറിയേറ്റിലെത്തി സിസിടിവികളും സെർവർ മുറിയുമാണ് പരിശോധിച്ചത്. സെർവർ റൂമിലുള്ള സിസിടിവികളുടെ ദൃശ്യങ്ങള്‍ സുരക്ഷിതമാണോയെന്നുമാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും പരിശോധിച്ചു.
കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണ വകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 83 ക്യാമറകളുടെ ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻഐഎക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു.