ഫാ.സ്റ്റാൻ സ്വാമി, ഹാനി ബാബു എന്നിവരടക്കം എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം

By Web TeamFirst Published Oct 9, 2020, 8:15 PM IST
Highlights

പൂനെ  പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഭീമാ കോരേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്നത്. 

മുംബൈ: ഭീമ കൊറേഗാവ്  കേസിൽ ഇന്നലെ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ ഫാ.സ്റ്റാന്‍ സ്വാമി, ഹാനി ബാബു എന്നിവരുൾപ്പടെ എട്ടു പേർക്കെതിരെ എൻഐഎ കുറ്റപത്രം . പ്രതികൾക്ക് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമെന്ന് മുംബൈ പ്രത്യേക എൻഐഎ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍ സ്വാമിയെ ഈ മാസം 23 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

പൂനെ  പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഭീമാ കോരേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്നത്. മലയാളികളായ ദില്ലി  സർവ്വകലാശാല അധ്യാപകൻ ഹാനി ബാബു മൂന്നാം പ്രതിയായ കുറ്റപത്രത്തിൽ വൈദികനും സാമൂഹിക പ്രവർത്തകനുമായ സ്റ്റാൻ സ്വാമി ഏഴാം പ്രതിയാണ്. ഹാനി ബാബു നിരോധിത ഭീകരസംഘടനയായ മണിപ്പൂരിലെ കെസിപിയുമായി ബന്ധമുണ്ടെന്ന് എൻഐഎ ആരോപിക്കുന്നു. 

വിദേശ മാധ്യമങ്ങളെ മാവോയിസ്റ്റ് മേഖലകളിൽ എത്തിച്ചെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. സ്റ്റാൻ സ്വാമി മാവോയിസ്റ്റാണെന്നും സിപിഐ മാവോയിസ്റ്റിന്റെ പ്രവർത്തകനാണെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ജാർഖഡിലെ റാഞ്ചിയിൽ നിന്നും ഇന്നലെയാണ് ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. 

എഴുത്തുകാരും സാമൂഹികപ്രവർത്തകരായ ആനന്ദ് തെൽതുംബ്ദെ, ഗൌദം നവലേഖ എന്നിവരും കുറ്റപത്രത്തിൽ പ്രതികളായി പേര് ചേർക്കപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹം, ഗൂഡാലോചന, മാവോയിസ്റ്റ് സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകൽ എന്നിവയാണ് പ്രതികൾക്കെതിരെ  ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ. 

എന്നാൽ കേസിൽ വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും കെട്ടിച്ചമച്ച തെളിവുകളാണെന്നും  ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റെനോവ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  നേരത്തെ പൂനെ പോലീസ് സമർപ്പിച്ച കുറ്റപത്രിൽ പ്രതികളായ വരവറാവും റോണ വിൽസൺ അടക്കമുള്ള സാമൂഹിക പ്രവർത്തകരെ എൻഎഎ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

click me!