
മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. യുഡിഎഫ് പ്രവർത്തകരുടെ പരാതിയിൽ രണ്ട് എൽഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ഡലത്തിന് പുറത്തു നിന്നും എത്തിയ സി.പിഎം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്‌തത്.
നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു
കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 7 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 47 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.
രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു സമയം പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഗ്രാമ നഗര മേഖലകളില്‍ ബൂത്തുകളില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായപ്പോള്‍ ആദിവാസി മേഖലയില്‍ മന്ദഗതിയിലാണ് പോളിങ്. ഇടതുമുന്നണി സ്ഥാനാർത്ഥി എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.
വോട്ടെടുപ്പ് ദിവസമായ ഇന്നും തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികളെല്ലാം. പൂർണ ആത്മവിശ്വാസത്തിലാണെന്ന് എം സ്വരാജ് പറഞ്ഞപ്പോള്‍, ചരിത്രഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. താൻ എഴുപത്തി അയ്യായിരം വോട്ടിലേറെ നേടുമെന്നാണ് പിവി അൻവർ പറഞ്ഞത്. വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam