
കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ല. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകൾക്കുള്ള പണവും നൽകാനുണ്ട്. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസർകോട് എംപിയെ സമീപിച്ചു.
ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്. ആറ് പേര്‍ അപകടത്തിൽ മരിച്ചു. 148 പേര്‍ക്ക് പൊള്ളലേറ്റു. ഈ സംഭവത്തിന് പിന്നാലെ സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചികിത്സാ ചെലവായി കര്‍ണാടകത്തിലേയും കേരളത്തിലേയും ആശുപത്രികളിൽ മൂന്ന് കോടിയിലേറെ രൂപ സംസ്ഥാനം നൽകാനുണ്ട്.
ഇതിൽ മംഗളൂരുവിലെ എജെ ആശുപത്രിയിൽ മാത്രം 1.56 കോടി രൂപ സർക്കാർ നൽകാനുണ്ട്. ഈ തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ആശുപത്രി അധികൃതര്‍ തുടർച്ചയായി കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് ബില്‍ കുടിശിക ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രി അധികൃതര്‍ സമീപിച്ചത്. അപകടത്തിൽ മരിച്ച കെവി രഞ്ജിത്ത്, പത്മനാഭന്‍ എന്നിവരുടെ ആശ്രിതർക്കും സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ ധനസഹായം ലഭിച്ചിട്ടില്ല. ഇതോടൊപ്പം അപകട സമയത്ത് സർവീസ് നടത്തിയ 25 ആംബുലൻസുകൾക്കും പണം ലഭിക്കാനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam