നിപ ബാധിച്ച വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെക്കൂടി ഇന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
കൊച്ചി: കൊച്ചിയിൽ നിപ ബാധിതനായ വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി. വിദ്യാർത്ഥി പരസഹായമില്ലാതെ നടന്നു തുടങ്ങി.അതിനിടെ കളമശേരിയിലും തൃശൂരിലും ഉള്ള രണ്ട് പേരുടെ കൂടി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. നിപ ബാധയുമായി ബന്ധപ്പെട്ട് ആശ്വസകരമായ റിപ്പോർട്ടുകളാണ് ആരോഗ്യ വകുപ്പിൽ നിന്നും വരുന്നത്.
വൈറസ് ബാധയുടെ സംശയത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഏഴ് പേരിൽ ഒരാളെ വാർഡിലേക്ക് മാറ്റി. എന്നാൽ നിപ ബാധിച്ച വിദ്യാർത്ഥിയുമായി സന്പർക്കം പുലർത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെക്കൂടി ഇന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെയും തൃശൂർ സ്വദേശിയായ ഒരാളുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
അതിനിടെ കളമശ്ശേരി മെഡിക്കൽ കോളെജിൽ ഒരേ സമയം 30 പേരെ കിടത്താവുന്ന പുതിയ ഐസോലേഷൻ വാർഡും ക്രമീകരിച്ചു. രണ്ട് തവണയടായി ഇതിന്റെ ട്രയൽറണും നടത്തി. വൈറസിന്റെ ഉറവിടം കണ്ടെത്താനായി പറവൂരിൽ വൗവ്വാലുകളെ പിടികൂടി തുടങ്ങി. ഇതിന്റെ ശ്രവം ശേഖരിച്ച് വിദഗ്ദ്ധ പരിശേധനക്ക് അയക്കും