
കോഴിക്കോട്: നിപ ആശങ്ക അകന്ന് കോഴിക്കോട് സ്കൂള്‍ തുറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് നിപ ഉണ്ടായപ്പോൾ സോഷ്യൽ മീഡിയയിൽ ചില പ്രചാരണങ്ങൾ ഉണ്ടായി. ഇതും ഒരു സാധ്യത ആയി കാണുന്നു എന്ന രീതിയിൽ ഒക്കെ ആയിരുന്നു പ്രചാരണം. ഇത്തരം പ്രാചാരണങ്ങൾ ഏത് കോണിൽ നിന്നാണ് ഉണ്ടാകുന്നത് എന്നത് ഏവർക്കും അറിയാം. ആ ഘട്ടത്തിൽ അതിനോട് പ്രതികരിക്കാതിരുന്നത് അതിനുള്ള സമയം അല്ല അത് എന്നത് കൊണ്ടായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു.
ദുരന്തമുഖങ്ങളിൽ നമ്മൾ പരസ്പരം കൈകോർത്ത് പിടിക്കുന്നത് മനുഷ്യരായത് കൊണ്ടാണ്. മനുഷ്യർക്കേ അതിന് കഴിയൂ. അതിലും 'കൊതുകിന്റെ കൗതുക'മുള്ളവർ മനുഷ്യരല്ല. അവർ ഇരുകാലികൾ ആയിരിക്കും, എന്നാൽ മനുഷ്യരല്ലെന്നും ശിവൻകുട്ടി പറഞ്ഞു. അതേസമയം, നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിലെ നിയന്ത്രണങ്ങൾ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിർദ്ദേശം. ഇന്നലെ ജില്ലയിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയത്.
സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് ഒന്നും രണ്ടുമല്ല, 3500 കിലോ റേഷനരി; മിന്നൽ റെയ്ഡിൽ കുടുങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam