
പാലക്കാട് : തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കവെ, എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു. കോങ്ങാട് എംഎൽഎ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.
മണ്ഡലത്തിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടത്താത്ത എംഎൽഎ മണ്ഡലത്തിന് ആവശ്യമില്ലെന്നും പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും പല പദ്ധതികളും നടപ്പാക്കുന്നില്ല. പണം നൽകിയിട്ടും ആശുപത്രിയോ, റോഡുകളോ പാലമോ പണിയുന്നില്ലെന്നും മരിച്ചാൽ സംസ്കാരിക്കാനുള്ള സംവിധാനങ്ങൾ പോലുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. വനിതകൾക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ധതികൾ എണ്ണിപ്പറഞ്ഞ നിർമല സീതാരാമൻ, കേന്ദ്ര സർക്കാറിന്റെ ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകൾ അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 57% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി. 14 ലക്ഷം ആളുകൾക്ക് മുദ്ര ലോണിലൂടെ കേന്ദ്രം ധനസഹായം നൽകി. പാലക്കാട്ടെ പതിമൂന്നായിരത്തിലധികം വഴിയോര കച്ചവടക്കാർക്ക് പിഎം സ്വനിധിയിലൂടെ വായ്പ നൽകിയെന്നും ധനമന്ത്രി അവകാശപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് 2500 രൂപ എല്ലാ മാസവും നൽകുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകും. എല്ലാ വീട്ടിലും സൗജന്യ കുടിവെള്ളം നൽകും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും നിർമ്മല പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ കേരളത്തിനായുള്ള പ്രഖ്യാപനങ്ങളെ സൂചിപ്പിച്ച മന്ത്രി, ആയുർവ്വേദം, ഐടി, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളത്തിന് സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടി.
ശബരിമലയിലെ സ്വർണം കവർച്ച ചെയ്യാനും വിദേശത്ത് നിന്നുള്ള സ്വർണം കടത്താനുമാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. പാർട്ടിയുടെ അനുയായികൾക്ക് മാത്രമായാണ് ലൈഫ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ദൈവവിശ്വാസികൾ അല്ലാത്ത ആളുകൾ എന്തിന് ദേവസ്വം ബോർഡിൽ ഇരിക്കുന്നു. എല്ലാം പുനപരിശോധിക്കണം. വർഷങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam