പാലായിൽ നിഷാ ജോസ് സ്ഥാനാർത്ഥിയായേക്കും, ഉച്ചയ്ക്ക് ജോസ് കെ മാണി വിഭാഗത്തിന്‍റെ യോഗം

By Web TeamFirst Published Aug 30, 2019, 9:23 AM IST
Highlights

രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി  ജോസ് കെ മാണി സ്ഥാനാർത്ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുള്ളതിനാൽ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി.

പാല: പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകാൻ സാധ്യത. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി  ജോസ് കെ മാണി സ്ഥാനാർത്ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം ഇത് നേതാക്കൾ ജോസ് കെ മാണിയെ അടക്കം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. രാജ്യസഭാംഗത്വം രാജി വച്ച് മത്സരത്തിനിറങ്ങിയാൽ ആ സീറ്റ് എൽഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകും ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെന്നാണ് പൊതു വികാരം. 

കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുള്ളതിനാൽ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി. പാലായിൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതും നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. 

ഇന്ന് ഉച്ചയ്ക്ക് കേരള കോൺഗ്രസ് എം  സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗം നേതാക്കൾ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ പാലായിൽ ജോസ് കെ മാണിയോ ഭാര്യ നിഷ ജോസ് കെ മാണിയോ തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും രംഗത്തെത്തി.

പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫ് ഇടപെടേണ്ടതില്ലെന്നും യൂത്ത് ഫ്രണ്ട്  സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!