
മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. നാഗ്പൂരിൽ ഗഡ്കരിയുടെ പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. മണ്ഡലത്തിൽ ബിജെപി വിദ്വേഷ ജനകമായ പോസ്റ്ററുകൾ ഉപയോഗിക്കുന്നു. നിതിൻ ഗഡ്കരി, മോഹൻ മതെ എംഎൽഎ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ രണ്ട് തവണയായി രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗഡ്കരിയുടെ വിജയം, പക്ഷെ ഇത്തവണ പോരാട്ടം കടുപ്പമാണ്. നാഗ്പൂർ വെസ്റ്റിലെ സിറ്റിംങ് എംഎൽഎ വികാസ് താക്കറെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിലെത്താത്ത ജനപ്രിതിനിധിയെന്നാണ് ഗഡ്കരിയ്ക്കുളള വിമർശനം. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം നാഗ്പൂരിൽ ചർച്ചയാകുന്നുണ്ട്.
ജഗൻ മോഹൻ റെഡ്ഡി സർക്കാറിനെതിരെ പരാതി
ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാറിനെതിരെ പരാതിയുമായി എൻഡിഎ. ഉദ്യോഗസ്ഥ സംവിധാനത്തെ വൈഎസ്ആർ കോൺഗ്രസ് സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി, ടിഡിപി, ജനസേന നേതാക്കൾ ദില്ലയിലെത്തി തെരഞ്ഞെടുപ്പ് കമ്മീന് പരാതി നൽകി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സർക്കാറിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും, ബിജെപി പ്രവർത്തകരെ അടക്കം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയാണെന്നും പരാതിയിലുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താൻ ബൂത്തുകളിൽ തത്സമയം ദൃശ്യങ്ങൾ റെക്കോഡ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam