
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ടീയ പ്രവർത്തനത്തിന്‍റെ ഭാഗമാണമാണെന്നും മന്ത്രി പറഞ്ഞു. വിധിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിന്‍റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസിൻ്റെ വിചാരണ പുനരാരംഭിക്കും.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധി പൂർണമായി അംഗീകരിക്കുന്നു
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും.
നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങൾ ആ തീരുമാനം നടപ്പാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam