
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇടതുമുന്നണിയിൽ ആശയക്കുഴപ്പവും അതൃപ്തിയും പുകയുന്നു. നിലവിലെ എംഎൽഎ ആന്റണി രാജുവോ അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസോ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതാണ് മുന്നണിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതോടെയാണ് ആന്റണി രാജുവിന് മത്സരിക്കാനിറങ്ങാനാകാതെ പോയത്. പകരം മറ്റൊരു സ്ഥാനാർത്ഥിയെ ആന്റണി രാജു പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥിത്വം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം.
ഇതിനിടെ, മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള മണ്ഡലത്തിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത് ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകി. ആർജെഡി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവെച്ചു. സീറ്റിനായി ഒരേസമയം ഇടത് ക്യാമ്പുമായും ബിജെപിയുമായും സുരേന്ദ്രൻ പിള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന.
എന്നാൽ തിരുവനന്തപുരം സെൻട്രലിൽ സുരേന്ദ്രൻ പിള്ളയെ മത്സരിപ്പിക്കുന്നതിനോട് ആന്റണി രാജു വിയോജിപ്പിലാണ്. ആന്റണി രാജുവിന്റെ ഈ എതിർപ്പാണ് സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. മണ്ഡലത്തിലെ സ്വാധീനത്തെച്ചൊല്ലി ഇരുനേതാക്കളും തമ്മിലുള്ള പോര് മുറുകുന്നതോടെ ഇടതുമുന്നണി നേതൃത്വം വിഷയത്തിൽ ഉടൻ ഇടപെടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam