
തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ലെന്ന് ഉറപ്പായി.
മാർച്ച് മാസം സാമ്പത്തിക വര്‍ഷാവസാനമാണ്. 25000 കോടിയെങ്കിലും സർക്കാരിന് ആവശ്യമാണ്. ഓര്‍ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞ് ട്രഷറി പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കുമെന്ന ഘട്ടത്തിലാണ് സർക്കാരിന് താൽകാലിക ആശ്വാസമെന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയത്. 2736 കോടി നികുതി വിഹിതവും ഐ ജി എസ് ടി വിഹിതവും ചേര്‍ത്താണ് തുക. ഇതോടെ ശമ്പളം പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. ശമ്പള വിതരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയതിനാൽ പണം അനുവദിക്കാൻ മറ്റ് തടസങ്ങളില്ലെന്നാണ് ട്രഷറിയുടെ വിശദീകരണം.
നിക്ഷേപ സമാഹരണം നടത്തി പണം എത്തിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. 91 ദിവസത്തെ നിക്ഷേപത്തിന് നിലവിലുള്ള പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കി ഉയര്‍ത്തിയാണ് നിക്ഷേപം സ്വീകരിക്കുന്നത്. ഇത് ഇന്നുമുതൽ നടപ്പിൽ വന്നു. മാര്‍ച്ച് 25 വരെ നിക്ഷേപിക്കുന്ന തുകക്കാണ് ഉയര്‍ന്ന പലിശ നിരക്ക് ആനുകൂല്യം കിട്ടുക. വായ്പാ പരിധി വെട്ടിക്കുറച്ചത് അടക്കം കേന്ദ്ര അവഗണനക്ക് എതിരായി കേരളം നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇടക്കാല വിധിയുണ്ടാകുമെന്നും അതിന് പിന്നാലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരളം.
'സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം'; കൊല്ലത്ത് വൻ ഭൂരിപക്ഷം കിട്ടുമെന്ന് മുകേഷ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam