
കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസിന്‍റെ ഒളിച്ചുകളി. സിദ്ദിഖ് എവിടെയെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സുപ്രീംകോടതി
മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകര്‍ സിദ്ദിഖിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
സിദ്ദിഖിനെ തിരിച്ചറിയാത്തവര്‍ വിരളമായിരിക്കും. എന്നിട്ടും ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പൊലീസിന്‍റെ മൂക്കിന്‍ തുമ്പത്തുനിന്ന് രക്ഷപ്പെട്ട നടന്‍റെ പൊടിപോലുമില്ല. ഫോണ്‍ ഒരു തവണ സ്വിച്ച് ഓണ്‍ ആയിട്ടും രക്ഷയില്ല. അഞ്ച് സംഘങ്ങളായി തിരയുകയാണെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. വീടുകളിലും ഹോട്ടലുകളിലുമെല്ലാം അരിച്ചുപെറുക്കി. വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തിന്‍റെ പുറത്തുള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. സുപ്രീംകോടതിയിലെ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. സിദ്ദിഖിനെ പൂട്ടാനുള്ള ശ്രമം ഒരു വഴിക്ക് നടക്കുമ്പോള്‍ ഇതെല്ലാം ആത്മാർത്ഥതയോടെ തന്നെയാണോ എന്നാണ് പ്രധാന ചോദ്യം.
'അമ്മ'യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്
സുപ്രീംകോടതിയില്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എത്തിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ചയെങ്കിലും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. അതില്‍ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവില്‍ തുടരാനാണ് തീരുമാനം. അതിനുള്ളില്‍ പിടികൊടുത്താല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരുമെന്ന ആശങ്കയുണ്ട് നടന്. തിങ്കളാഴ്ചവരെ പൊലീസ് കാത്തിരിക്കുമോ അതോ കൂടുതല്‍ പഴികേള്‍ക്കാന്‍ ഇടവരുത്താതെ അറസ്റ്റ് നടക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam