
തിരുവനന്തപുരം : മന്ത്രിസഭാ പ്രവേശനത്തിൽ താനും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ഐ സി ബാലകൃഷ്ണനുമായി തർക്കമുണ്ടായിരുന്നില്ലെന്ന് നിയുക്ത മന്ത്രി ടി സിദ്ദിഖ്. രണ്ടു പേരേയും പരിഗണിച്ച മാനദണ്ഡങ്ങൾ വേറെയാണ്. അഖിലേന്ത്യ നേതൃത്വവും നിയുക്ത മുഖ്യമന്ത്രിയും ചേർന്നാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. വയനാട്ടിലെ അടക്കം ദുരന്തബാധിതർക്കായുള്ള പ്രവർത്തനങ്ങളിൽ ഫോക്കസ് ചെയ്ത് പ്രവർത്തിക്കും. ഈ നിമിഷം ഉമ്മൻചാണ്ടിയെ ഓർക്കുന്നുവെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന്റെ പേര് സജീവമായി പരിഗണിച്ചിരുന്നു. രമേശ് ചെന്നിത്തല വിഭാഗത്തിന്റെ ഭാഗമായ ഐ.സി. ബാലകൃഷ്ണനെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം വയനാട്ടിൽ നിന്നുള്ള ടി സിദ്ധിഖിന് നറുക്ക് വീഴുകയായിരുന്നു.
കെ മുരളീധരൻ കടുത്ത അതൃപ്തിയിൽ
യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരൻ കടുത്ത അതൃപ്തിയിൽ. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. നേരത്തെ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകൾ കെസി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെസി വേണുഗോപാൽ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനിൽകുമാറിനാണ് ആരോഗ്യം ലഭിച്ചിരിക്കുന്നത്. 2004-ൽ എ.കെ. ആന്റണി മന്ത്രിസഭയിലും മുരളീധരൻ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നൽകിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam