
പാലക്കാട് : ഗൾഫിൽവച്ച് നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാൾ നാടകീയമായി പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി നിയാസാണ് മണ്ണാർക്കാട് പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പറഞ്ഞാണ് പ്രതിയെന്ന് സംശയിച്ചിരുന വ്യക്തിക്കൊപ്പം നിയാസ് എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ രണ്ട് കാറിലെത്തിയവർ തനിക്കൊപ്പമുണ്ടായിരുന്ന നിയാസിനെ തട്ടിക്കൊണ്ടുപോയെന്നാണ് സുഹൃത്ത് അനീഷ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. നിയാസ് സുഹൃത്തിനൊപ്പം തച്ചമ്പാറയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപായപ്പെടുത്തൽ. തടയാൻ ശ്രമിച്ച അനീഷിനെ ആയുധം കാട്ടി അകറ്റി മാറ്റിയെന്നും പരാതിയിലുണ്ടായിരുന്നു. പ്രവാസിയായിരുന്ന നിയാസ് ഗൾഫിൽ വച്ച് നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണവമായി മുന്നോട്ട് പോയി.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘാംഗം കസ്റ്റഡിയിൽ, വാഹനങ്ങളും തിരിച്ചറിഞ്ഞു, പിന്നിൽ സാമ്പത്തിക ഇടപാട്
കാസർകോട് ഭാഗത്തു നിന്നുള്ളവരാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തി. സംഘമെത്തിയ സ്വിഫ്റ്റ് കാറും മണ്ണാർക്കാട് പൊലീസ് കണ്ടെത്തി. ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളെല്ലാം കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. ഇതിനിടെയാണ് പൊലീസ് സ്‌റ്റേഷനിലേക്ക് നിയാസ് നാടകീയമായ രംഗ പ്രവേശം നടത്തിയത്. പ്രതിയെന്ന് സംശയിച്ച് പൊലീസ് തേടുന്ന അനീഷ് എന്ന വ്യക്തിക്ക് ഒപ്പമാണ് നിയാസെത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ളയാളുടെ ബന്ധുവാണ് അനീഷ്. തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് സ്റ്റേഷനിലെത്തി നിയാസ് അറിയിച്ചു. നിയാസും സുഹൃത്തും തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്നം ഒത്തുതീർപ്പായെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ സ്റ്റേഷനിൽ പ്രതിയെന്ന് സംശയിച്ചയാൾക്ക് ഒപ്പമെത്തിയതെന്നാണ് വിവരം. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.