
വയനാട്: പലതവണ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം മുറി. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി മേഖലകളില്‍ നിലനില്‍ക്കുമ്പോഴാണ് നിയന്ത്രണമില്ലാതെ സ്വകാര്യ വ്യക്തികള്‍ മരം മുറിച്ച് നീക്കുന്നത്.
ലോഡ് കണക്കിന് മരങ്ങളാണ് കുറുമ്പാലക്കോട്ടയിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്ന് ഇതിനോടകം മുറിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മേഖലയില്‍ മരം കൂട്ടമായി വെട്ടി മാറ്റുന്നതിന് ഒരു നിയന്ത്രണവുമില്ല. കൂറ്റൻ മരങ്ങൾ മലയില്‍ നിന്ന് താഴെ റോഡിലിറക്കി പലയിടങ്ങളിലും വലിയ ചാലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. ലോഡ് കണക്കിന് തടികള്‍ ലോറികളില്‍ കയറ്റി സ്ഥലത്ത് നിന്ന് ഇതിനോടകം മാറ്റിയിട്ടുണ്ട്. മഴ പെയ്യുന്നതിനിടെയും രണ്ടാഴ്ചയോളമായി ഈ മരം മുറി നടക്കുന്നുണ്ട്.
മണ്ണൊലിപ്പ് തടയുന്ന മരങ്ങളെ വെട്ടി മാറ്റുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന വിമർശനം ഉയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. മുന്‍പ് പല തവണ ഉരുള്‍പ്പൊട്ടലുണ്ടായ കുറുമ്പാലക്കോട്ടയില്‍ മലയുടെ പല ഇടങ്ങളിലും വിള്ളലുകളും രൂപപ്പെട്ടിരുന്നു. പൈപ്പിങ് പ്രതിഭാസത്തിന്‍റെ ഭാഗമായി പ്രളയ കാലത്ത് അടക്കം വലിയ ഗർത്തങ്ങളും ഇവിടെ രൂപപ്പെട്ടിരുന്നു.
ട്രക്കിംഗിനുമായി മറ്റുമായി വിനോദ സഞ്ചാരികള്‍ മഴക്കാലത്ത് എത്തുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട. മലയില്‍ ആദിവാസി ഊരുകളും മലയടിവാരത്ത് നിരവധി കുടുംബങ്ങളും കുറുമ്പാലക്കോട്ടയില്‍ ഉണ്ട്. ഇവരെയെല്ലാം ഭീഷണിയിലാക്കുന്നതാണ് ഈ നിയന്ത്രണമില്ലാത്ത മരം മുറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam