
തിരുവനന്തപുരം: തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റു പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും, ഇതുമായി ബന്ധപ്പെട്ട് ഇ.ഡി രണ്ടുതവണ ഫോണിൽ വിശദീകരണം ചോദിച്ചെന്നുമുള്ള വാർത്ത തികച്ചും അസംബന്ധമാണ്. തന്റെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച ഈ വ്യാജ വാർത്തയ്‌ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കുറിച്ചു.
കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാലും വിഷയത്തെ നിയമപരമായി നേരിടുന്നതിനാലും ദിനംപ്രതി വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും കാര്യങ്ങളെ നിയമപരമായി തന്നെ നേരിടാൻ സാധിക്കുമെന്ന ബോധ്യമുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇതിന് പിന്നിലെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് പാർട്ടിയും താനും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam