
തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.
വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും.
നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം.
മിനിമം മാർക്ക് കൊണ്ടുവരുന്നതിനെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടിഎ യും ശാസ്ത്ര സാഹിത്യ പരിഷത്തും എതിർത്തിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണ് സംഘടനകൾ പങ്ക് വെച്ചത്. സിപിഎം ഇടപെടൽ കാരണം കെഎസ് ടി എ പിന്നീട് അയഞ്ഞു. മിനിമം മാർക്ക് ഒറ്റയടിക്ക് നടപ്പാക്കരുതെന്ന നിലയിലേക്ക് നിലപാട് മാറ്റി .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam