എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പുത്തൻകുരിശ് സബ് ഡിവിഷനിലാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്‌, 23 പേരെയാണ് പുത്തൻകുരിശ് സബ് ഡിവിഷനിൽ അറസ്റ്റ് ചെയ്തത്. മുനമ്പം സബ് ഡിവിഷനിൽ 21 പേരെയും, ആലുവയിൽ 20 പേരെയും അറസ്റ്റ് ചെയ്തു. ലോംഗ് പെന്‍റിംഗ് വാറന്‍റുമായി ബന്ധപ്പെട്ട് 20 പേരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടയിൽ ഒളിവിൽ പോയ 4 പേരും പിടിയിലായി. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 567 പേർക്കെതിരെ നടപടി സ്വീകരിച്ചു. മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസിൽ 34 പേർ പിടിയിലായി. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് കൂടുതൽ പേരെ പിടികൂടിയത്, 14 പേർ.

പൊതു സ്ഥലത്ത് മദ്യപാനം, അനധികൃതമായി മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെട്ട 91 പേരെയും കസ്റ്റഡിയിലെടുത്തു. മുനമ്പം സബ്ഡിവിഷനിലാണ് കൂടുതൽ അറസ്റ്റ് നടന്നത്, 28 പേർ. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ 59 പേർക്ക് പിടി വീണു. സ്ഥിരം കുറ്റവാളികൾ, ജയിലിൽ നിന്നും ഇറങ്ങിയവർ, ജാമ്യം ലഭിച്ചവർ എന്നിവരുടെയും തൽസ്ഥിതി പരിശോധിച്ചു. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാർക്കിംഗ് ഏരിയ, പൊതുസ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. റേഞ്ച് ഡിഐജി ഡോ.അരുൾ ആർ ബി കൃഷ്ണയുടെ നിർദേശ പ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവ്. വരും ദിവസങ്ങളിലും പരിശോധന നടക്കുമെന്നും പൊലീസ് അറിയിച്ചു.