
കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി വിമാനത്താവളങ്ങളിൽ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരില്ല. ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ സഹായിക്കുന്ന 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം' (FTI-TTP) സംവിധാനം കൊച്ചി വിമാനത്താവളത്തിൽ നിലവിൽ വന്നു. കേന്ദ്ര സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായുള്ള കിയോസ്കുകൾ ആഗസ്റ്റ് 15 മുതൽ ടെർമിനൽ 3-ലെ ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ പ്രവർത്തിച്ചുതുടങ്ങും.
ഈ നൂതന പദ്ധതിയിലൂടെ ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്കും സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. ഇത് പ്രവാസികൾക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും ഏറെ സഹായകമാകും. നിലവിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്. മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ഈ സൗകര്യം പ്രവർത്തിക്കുന്നുണ്ട്. മറ്റു വിമാനത്താവളങ്ങളിലും ഈ സംവിധാനം ഉടൻ നിലവിൽ വരും.
ഈ സൗകര്യം ഉപയോഗിക്കുന്നതിനായി യാത്രക്കാർക്ക് മൂന്ന് വഴികളാണ് ഒരുക്കിയിരിക്കുന്നത്. www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം എന്നതാണ് ആദ്യ മാർഗം. ആവശ്യമായ രേഖകളോടെ ആർക്കും ഇതിൽ അംഗമാകാനാകും. രണ്ടാമതായി, കൊച്ചി ഉൾപ്പെടെയുള്ള എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾ വഴി നേരിട്ടും അപേക്ഷ നൽകാം. മൂന്നാമത്തെ മാർഗം തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) വഴിയാണ്.
അപേക്ഷ നൽകിക്കഴിഞ്ഞാൽ, വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടി വരും. തുടർന്ന് വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക. അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ ഒ.ടി.പി.യും ഇമെയിൽ പരിശോധനയും വഴി സ്ഥിരീകരിക്കുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. കൂടുതൽ വിവരങ്ങൾ അറിയാനായി india.ftittp-boi@mha.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.