
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ. നിലവിൽ ഇടതുപക്ഷമടക്കം സമുദായ സംഘടനകളുമായി ഐക്യപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അടിത്തട്ടിലെ പാർട്ടി ആവേണ്ടതാണ്. പക്ഷേ മധ്യ ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് സാധിച്ചു കൊടുക്കുന്നത്. മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുത്. ഗുരുവിന്‍റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല, ഏതൊരു മതേതര വാദിക്കും കേരളീയനും അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ടു കൊണ്ടുപോകുന്നു. കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടർച്ചയാണ് അതിന് പകരം വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാരി മാറി ഭരിക്കുന്നതാണെന്ന നിലപാടിൽ ഉറച്ച് കവിയും സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ. തെരഞ്ഞെടുപ്പ് കാലത്ത് പറയുന്നതല്ല, എല്ലാ കാലത്തും പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി വരണം. ബംഗാൾ ഉദാഹരണമാണ്. അക്കാര്യം എനിക്ക് നേരിട്ടറിയാം. തുടർഭരണം പാർട്ടി തന്നെ ആഗ്രഹിക്കാത്ത ആളുകൾ സ്വാർഥി താൽപര്യങ്ങളോടെ കടന്നുവരും. അധികാരത്തിൻ കേന്ദ്രീകരണം വർധിക്കും. അതുകൊണ്ട് പ്രതിപക്ഷമാകുന്നത് ഭരണപക്ഷം മറന്നുപോകും. പ്രതിപക്ഷത്തിരിക്കുക എന്നത് പാർട്ടി ശക്തിപ്പെടുന്നതിനും ജനങ്ങൾക്കിടയിൽ കൂടുതൽ വേരാഴ്ത്തുന്നതിനും സഹായിക്കും. പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷമുണ്ടാകുക എന്നത് ആവശ്യമാണ്. ജയം തോൽവി എന്നതാകരുത് ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള വിഭാഗത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് ജനാധിപത്യം. ഇതുവരെ കാണാത്തവരെയും കേൾക്കാത്തവരെയും ജനസഭയിൽ കാണാനും കേൾക്കാനും തുടങ്ങുമ്പോഴാണ് ജനാധിപത്യം ആത്യാന്തികാർഥത്തിൽ ജനാധിപത്യമാകുന്നത്. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ച് കൊണ്ടുള്ള സായുധ വിപ്ലവം സാധ്യമാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജനാധിപത്യത്തിൽ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് തന്റെ ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു പാർട്ടിയെക്കുറിച്ചല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സംഖ്യത്തെക്കുറിച്ച് സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു. ബിജെപിക്കെതിരെ ഒന്നിച്ച് നിക്കണം. കേരളത്തിൽ ഒന്നിച്ച് നിക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വന്നാൽ ബിജെപി മുഖ്യപ്രതിപക്ഷമാകും. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ രണ്ട് മുന്നണികൾ ധാരണയുണ്ടായിരുന്നെങ്കിൽ ഈ തരത്തിലുള്ള ഫലം പ്രാദേശിത തെരഞ്ഞെടുപ്പിൽ ഉണ്ടാകുമായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam