'ഒരാൾക്ക് പോലും സംവരണം നഷ്ടമാകില്ല, നടപ്പിലാക്കിയത് എൽഡിഎഫ് നയം'; മുന്നോക്ക സംവരണത്തിൽ മുഖ്യമന്ത്രി

By Web TeamFirst Published Oct 26, 2020, 7:06 PM IST
Highlights

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. 

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞ കാര്യമാണ് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സംവരണം നിലവിൽ സംവരണമുള്ള പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങൾ ഹനിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ആദ്യം ഇതുസംബന്ധിച്ച് ഒരു വ്യക്തത വേണമെന്നു തോന്നുന്നു. കുറേക്കാലമായി സമൂഹം ചർച്ച ചെയ്യുന്ന കാര്യമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങളിൽ 579-ാമത് നിർദേശമായി ഒരു ഭാഗമുണ്ട്.

സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന  ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയർത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ  ഇന്നുള്ള തരത്തിൽ സംവരണം തുടരുമെന്ന കാര്യത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നു. 

അവർക്ക് നൽകിവരുന്ന സംവരണം അവർക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കും.  അതോടൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഉറപ്പാക്കുമെന്നുമായിരുന്നു പ്രകടന പത്രികയിൽ പറഞ്ഞത്.

പാർലമെന്റിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. കോൺഗ്രസടക്കമുള്ളവർ പിന്തുണച്ചു. സന്നിഹതരായിരുന്ന 326 അംഗങ്ങളിൽ 323 പേർ അനുകൂലിച്ച് പാസാക്കിയ നിയമമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്.   നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ല. 

മുന്നോക്ക വിഭാഗത്തിലെ സാമ്പതികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതുമത്സരവിഭാഗത്തിൽ നിന്ന് പത്ത് ശതമാനം മാറ്റിവയ്ക്കുകയാണ് ചെയ്തത്. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ പോലും സംവരണം ഇല്ലാതാക്കുകയുമില്ല.  ദേവസ്വത്തിൽ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്തതുകൊണ്ടാണ് ദേവസ്വത്തിൽ നേരത്തെ അത് നടപ്പിലാക്കിയത്.

click me!