
കോഴിക്കോട് : ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രവും സോൺടയുമായുള്ള കരാറിൽ വ്യക്തത തേടി പ്രതിപക്ഷം നൽകിയ കത്തിൽ മറുപടി പറയാതെ കോഴിക്കോട് മേയർ. ഇന്ന് നടക്കുന്ന സ്പെഷ്യൽ കൗൺസിലിൽ മറുപടി പറയാമെന്നായിരുന്നു മേയർ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ വിശദമായി കാര്യങ്ങൾ പഠിക്കണമെന്നും സമയം വേണം എന്നും മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.
മേയർ ഇന്ന് തന്നെ കൗൺസിൽ യോഗത്തിൽ കാര്യങ്ങൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മേയര്‍ വിസമ്മതിച്ചതോടെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. പ്ലക്കാർഡ് ഉയർത്തി യുഡിഎഫ്, ബിജെപി അംഗങ്ങൾ കൗൺസിലിൽ പ്രതിഷേധിച്ചു. കൗൺസിൽ ബഹിഷ്കരിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി. സോൺടയുമായുള്ള കരാർ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. ഇന്നലെയും ഈ വിഷയത്തിൽ യുഡിഎഫ് - ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു
സോൺടയ്ക്ക് വേണ്ടി ഫയലുകൾ നീങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും മുഖ്യമന്ത്രിയുടെ സാങ്കേതിക ഉപദേഷ്ടാവ് ഉൾപ്പെടെ നേരിട്ട് ഇടപെട്ടുവെന്നും യുഡിഎഫ് ആരോപിച്ചു. കരാറിൽ അടിമുടി ദുരൂഹതയും അഴിമതിയുമാണെന്നും അതാണ് മേയർ ചർച്ചയിൽ നിന്ന് ഒളിച്ചോടിയതെന്നും ബിജെപിയും വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam