
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ (kottathara tribal hospital) ആശുപത്രിയിലെ ജീവനക്കാരുടെ ശന്പളക്കുടിശ്ശിക (pending salary) കൊടുത്തു തീർക്കുമെന്ന ആരോഗ്യമന്ത്രിയുടെ (Health minster Veena george) ഉറപ്പ് പാഴായി. കഴിഞ്ഞ മൂന്ന് മാസമായി ശന്പളം ലഭിക്കാത്തതിനെത്തുടർന്ന് ആദിവാസികളടക്കമുള്ള 132 ജീവനക്കാർ ദുരിതത്തിലാണ്. കുടിശ്ശിക കൊടുത്തു തീർക്കണമെന്ന പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശവും പാലിക്കപ്പെട്ടില്ല.
അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച സേവനങ്ങൾക്ക് അവാർഡ് ലഭിച്ച താലൂക്ക് ആശുപത്രി. പക്ഷേ ജീവനക്കാർ ഇപ്പോൾ പണിയെടുക്കുന്നത് ശമ്പളമില്ലാതെയാണെന്നതാണ് വിചിത്രമായ കാര്യം.
നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാർത്തയായതിന് പിന്നാലെ ശന്പളക്കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് തിരിഞ്ഞു നോക്കിയില്ല. ശന്പളക്കുടിശ്ശിക കൊടുത്തു തീർക്കണമെന്ന പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിലും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയെ സർക്കാർ അവഗണിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്. പ്രതിസന്ധി താത്കാലികമായെങ്കിലും പരിഹരിക്കാൻ ഒന്നരക്കോടിയോളം രൂപ വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam