
കൊച്ചി: പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനോജ് മൂത്തേടത്തിന് മുഖം നൽകാതെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. മനോജ് മൂത്തേടന്‍ വീട്ടിലെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി പുറത്തേക്ക് പോയി. സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയാണ് വലുത്, പാർട്ടിയെ ധിക്കരിക്കില്ല. തുടർ തീരുമാനം പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും എൽദോസ് പറഞ്ഞു. സീറ്റില്ലെങ്കിൽ നേതൃത്വത്തിന് തന്നെ നേരത്തെ അറിയിക്കാമായിരുന്നു. തനിക്കെതിരായ കേസ് ചിലർ പെരുപ്പിച്ചു കാണിച്ചു. എഐസിസിക്ക് അതായിരിക്കാം ആശങ്കയുണ്ടായത്.
ബെന്നിബഹനാൻ എം.പിക്കെതിരെ ഒളിയമ്പുമായി എൽദോസ് കുന്നപ്പിള്ളി. എം പി തന്നെ നല്ലവണ്ണം സഹായിച്ചിട്ടുണ്ട് എന്നായിരുന്നു എൽദോസിന്‍റെ പ്രതികരണം. എ കെ ആന്റണിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പെരുമ്പാവൂരിലെ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരുന്നുവെന്ന് പറഞ്ഞ എൽദോസ് നേതൃത്വം താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഒരേ പന്തിയിൽ രണ്ട് രീതിയിൽ വിളമ്പിയെന്നും എൽദോസ് വിമര്‍ശിച്ചു.
എൽദോസും താനും അടുത്ത സുഹൃത്തുക്കളെന്നായിരുന്നു മനോജ് മുത്തേടൻ്റെ പ്രതികരണം. എൽദോസിൽ നിന്ന് പരിപൂർണ പിന്തുണ ഉണ്ടാകും എന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രതികരിച്ചു. ആര് സ്ഥാനാർത്ഥിയായാലും പരിപൂർണ പിന്തുണ ഉണ്ടാകും എന്ന് അറിയിച്ചിരുന്നു.
എൽദോസിന് അനുകൂലമായുള്ള ഒരു പ്രകടനം മാത്രമാണ് നടന്നത്. അതിനെ മറ്റൊരു തരത്തിൽ എടുക്കേണ്ടതില്ലെന്നും വലിയ വിജയ പ്രതീക്ഷയുണ്ടെന്നും മനോജ് മുത്തേടൻ പ്രതികരിച്ചു. എൽദോസ് തുടങ്ങി വെച്ച എല്ലാ വികസ പ്രവർത്തനങ്ങളുടെയും തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിൽ ഉണ്ടായിരുന്ന ആളാണ് അപ്പുറത്ത് മത്സരിക്കുന്നതെങ്കിലും യാതൊരു ആശങ്കയും ഇല്ല. അക്കരപ്പച്ച തേടി പോയ ആളെ ജനം സ്വീകരിക്കില്ല. വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും എന്നാണ് പ്രതീക്ഷയെന്നും മനോജ് മുത്തേടൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam