
തിരുവനന്തപുരം : ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന പിടിവലിയിലും വിവാദങ്ങളിലും അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ. സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ അല്ല യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു. പറയേണ്ടതെല്ലാം ഹൈക്കമാന്റിനെ കത്ത് മുഖാന്തരം അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് ഇല്ല . മുതിർന്ന നേതാക്കൾ അവസരം വരുമ്പോഴാണ് ആ കാര്യം പറയേണ്ടത്. ജനം യുഡിഎഫിന് നൽകാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്നും അത്തരം പ്രവൃത്തികൾ പാടില്ലെന്നും ബെന്നി ബഹ്നാൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയിലേക്ക് കോൺഗ്രസിനെയെത്തിച്ചത്. സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ ഇന്നലെ പോസ്റ്റ് ഇട്ടത്.
കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്നാണ് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്. കെ.കരുണാകരനിൽ തുടങ്ങി കോൺഗ്രസിന്‍റെ മഹാ നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിന്‍റെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയുമെന്ന് പോസ്റ്റിൽ സുധാകരൻ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുമകൾ വന്നതോടെ കമന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കേന്ദ്രനേതൃത്വത്തിൽ നിർണായക ചുമതലകൾ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിർണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരൻ പറയുന്നത്. പ്രവർത്തകരോട് കാണിക്കുന്ന വിനയവും എല്ലാവർക്കും ഒപ്പം അവരുടെ സഹയാത്രികനായി നിൽക്കാൻ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നുവെന്നും, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവാകാൻ കഴിയട്ടെ എന്നും പോസ്റ്റിൽ സുധാകരൻ ആശംസിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam