
കൊച്ചി: എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ചൊവ്വാഴ്ചവരെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളുടെ രഹസ്യമൊഴി ഹർജിയിൽ ഉൾപ്പെടുത്തിയത്തിയ ഇഡിയുടെ നടപടി ഉചിതമാണോ എന്ന് കോടതി ചോദിച്ചു.
മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പ്രതിയെ ഭീഷണപ്പെടുത്തിയെന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതിയായ സ്വപ്ന സുരേഷ് ഒരിക്കലും ഇത്തരം പരാതി ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈക്കോടതിയെ അറയിച്ചു. മജിസ്ടേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ മാത്രമാണ് സ്വപന ഉന്നതരുടെ പേര് നൽകിയത്, ചോദ്യം ചെയ്യലിൽ ഇത്തരം പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല, മാത്രമല്ല കേസ് റജിസറ്റർ ചെയ്യുന്നതിന് മുൻപ് സ്വപ്നയുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
എന്നാൽ കൃത്യമായ മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് കേസ് എന്നും ഹർജിക്കാരനായ ഇഡി ഉദ്യോഗസ്ഥനെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും സർക്കാർ വാദിച്ചു. മറുപടി നൽകാൻ തിങ്കളാഴ്ച വരെ സമയം സർക്കാർ ചോദിച്ചു. കേസിൽ തുടർ നപടികൾ സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി നിരസിച്ചു. ചൊവ്വാഴ്ച വരെ അറസ്റ്റ് അടക്കമുള്ള കടുത്ത തുടർനപടികൾ ഉണ്ടാകില്ലെന്ന സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
അതേസമയം ഹർജിയൊടൊപ്പം സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴി ഉൾപ്പെടുത്തിയത് ഉചിതമായ നടപടിയാണോ എന്ന് കോടതി ആരാഞ്ഞു. കേസിലെ തെളിവുകളാണ് മൊഴിയും വാട്സാപ്പ് സന്ദേശങ്ങളുമെന്നായിരുന്നു ഇഡിയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam