Nooranad Police Atrocity : നൂറനാട്ടെ പൊലീസ് അതിക്രമം; അന്വേഷണം തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Dec 22, 2021, 7:17 PM IST
Highlights

പൊലീസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുമ്പോൾ കോടതി നിരീക്ഷിച്ചിരുന്നു. സ്റ്റേഷനിൽ എത്തുന്നവരോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൊച്ചി: ആലപ്പുഴ നൂറനാട് സഹോദരങ്ങളെ പൊലീസ് (Nooranad Police Atrocity) കള്ളക്കേസിൽ  കുടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയിൽ (High Court). നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടക്കുകയാണെന്ന് സർക്കാർ (Kerala Government) കോടതിയെ അറിയിച്ചു.

പൊലീസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുമ്പോൾ കോടതി നിരീക്ഷിച്ചിരുന്നു. സ്റ്റേഷനിൽ എത്തുന്നവരോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 

അന്വേഷണ പുരോഗതി ജനവരി മൂന്നിനകം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന് നിർദ്ദേശം നൽകി. ഫർണിച്ചർ കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്റെ പേരിൽ കോട്ടയം സ്വദേശികളായ സഹോദരങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്ത് ജയിലിലടച്ചു എന്നാണ് ഹർജിയിലെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. 

അന്നത്തെ റിപ്പോർട്ട്

നൂറനാട് സ്റ്റേഷനിൽ സംഭവിച്ചത്

സിവിൽ തർക്കത്തിന്‍റെ പേരിലാണ് കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരെ നൂറനാട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് നേരിടേണ്ടി വന്നത് എസ്ഐയുടെ വക മർദ്ദനവും അസഭ്യവർഷവും. 

ചുനക്കര സ്വദേശി അബ്ദുൾ റഹ്മാൻ നൽകിയ സിവിൽ കേസിലെ വിവരങ്ങൾ തേടുന്നതിന് സ്റ്റേഷനിൽ വിളിപ്പിച്ച ശേഷമായിരുന്നു മർദ്ദനം. യുകെ ഡക്കർ എന്നപേരിൽ ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇവരുടെ സ്ഥാപനത്തിൽ നിന്ന് അബ്ദുൾ റഹ്മാൻ ഫർണ്ണിച്ചർ വാങ്ങിയിരുന്നു. എന്നാൽ പത്ത് ദിവസത്തിന് ശേഷം ഫർണ്ണിച്ചർ തിരിച്ചെടുത്ത് പണം തിരിച്ച് നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് സഹോദരങ്ങൾ വിസമ്മതിച്ചതോടെയാണ്  നൂറനാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു ലക്ഷത്തി മൂവായിരം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ 45, 000 രൂപ മാത്രമാണ് ഫർണിച്ചറിന് ലഭിച്ചതെന്നും അത്രമാത്രമേ നൽകാൻ കഴിയുകയുള്ളൂവെന്നും ഷാൻമോൻ എസ്ഐ അരുണിനോട് പറഞ്ഞു. ഇതേ ചൊല്ലി സ്റ്റേഷനിൽ നടന്ന തർക്കത്തിനിടെയാണ് എസ്ഐ ഇവരെ മർദ്ദിച്ചത്. 

ഷാൻ മോനെ മർദ്ദിക്കുന്ന ദൃശ്യം  സഹോദരൻ സജിൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ഘട്ടത്തിൽ എസ്ഐ ഫോൺ പിടിച്ചെടുത്ത് പോക്കറ്റിലിട്ടു. എന്നാൽ ഫോൺ ഓഫ് ആയിരുന്നില്ല. സ്റ്റേഷനിൽ ഈ സമയത്തുണ്ടായിരുന്നു മറ്റൊരു പൊതു പ്രവർത്തകനും ഇത് ചിത്രീകരിച്ചിരുന്നു. ഇക്കാര്യം പരാതിക്കാരനൊപ്പമെത്തിയ സ്ത്രീ എസ്ഐയുടെ ശ്രദ്ധയിൽപെടുത്തി. ഈ സംഭാഷണമെല്ലാം എസ്ഐയുടെ പോക്കറ്റിലുള്ള ഫോൺ റക്കോർ‍ഡ് ചെയ്തിരുന്നു.  

സംഗതി കൈവിട്ടുപോകുമെന്നുറപ്പായതോടെയാണ് പൊലീസ് നിരപരാധികളായ സഹോദരങ്ങളെ കുടുക്കനുള്ള ഗൂഡാലോചന നടത്തിയത്. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, എസ്ഐയെ കയ്യൈറ്റം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ജയിലിലാക്കിയില്ലെങ്കിൽ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥരും ഉപദേശിച്ചു.

അങ്ങനെ കള്ളക്കേസിൽപെട്ട്  രണ്ട് ദിവസം സഹോദരങ്ങൾക്ക് ജയിലിൽ കിടക്കണ്ടിവന്നു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് പോലീസ് നടത്തിയ ഗൂഡാലോചനയുടെ ശബ്ദരേഖ ലഭിച്ചത്. കള്ളകേസ് എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ യുവാക്കൾ സമീപിച്ചു. 

പിന്നാലെ കൂടുതൽ കേസിൽപെടുത്തുമെന്ന് ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് സഹോദരങ്ങളുടെ പരാതി. 

എസ്ഐ അരുണിനും 4 പോലീസുകാർക്കും എതിരെയാണ് ഷാൻമോനും, സജിൻ റജീബും പരാതി നൽകിയിരിക്കുന്നത്. 

click me!