
തിരുവനന്തപുരം: കേരള, എംജി സർവകലാശാലകളിലെ മാർക്ക് ദാനങ്ങളിൽ ഇടപെട്ട് നോർക്ക. അനധികൃതമായി ബിരുദം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ഉടൻ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് കത്ത് നൽകി. സാധുവല്ലാത്ത ബിരുദ സർട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കെതിരെ നോർക്ക നടപടി തുടങ്ങി.
എംജി സർവ്വകലാശാല മാർക്ക് ദാനത്തിലൂടെ ബി ടെക് പരീക്ഷ പാസായത് 123 പേർ. കേരളയിൽ 30 കോഴ്സുകളിലായി 727 പേരുടെ മാർക്കിൽ തിരിമറി നടന്നതായാണ് കണ്ടെത്തിയത്.ഇതിൽ 390 പേർ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.വിദേശത്തു ജോലിക്ക് പോകേണ്ടവരുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സാണ്.
നിരവധി പേർ അനർഹമായി നേടിയ സർട്ടിഫിക്കറ്റുമായി വിദേശങ്ങളിൽ വിവിധ ജോലികളിലാണ്.ഇവർ ആരൊക്കയാണെന്ന് കണ്ട് പിടിച്ച് ബന്ധപ്പെട്ട തൊഴിൽ സ്ഥാപനങ്ങളെ അറിയിക്കും.നിരവധി പേർ ദൈനംദിനം നോർക്കയുടെ ഓഫീസിലേക്ക് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനായി എത്തുന്നു.ഇവരിൽ ആരൊക്കെയാണ് അനർഹമായി ബിരുദം നേടിയെതെന്ന് കണ്ടെത്താൻ പ്രയാസമാണ്.അതുകൊണ്ട് അനർഹ ബിരുദം നേടിയവരുടെ മുഴുവൻ വിശദാംശങ്ങളും നോർക്ക സർവകലാശാല രജിസ്ട്രാർമാരോട് ആവശ്യപ്പെട്ടു.
ബിരുദം റദ്ദാക്കാനുള്ള നടപടി ആരംഭിക്കാനും രജിസ്ട്രാർമാർക്ത് നൽകിയ കത്തിൽ നോർക്ക അഡീഷണൽ സെക്രട്ടറി പറയുന്നു.എംജിയിൽ മാർക്ക്ദാനം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും അത് സർവകലാശാല ചട്ടങ്ങൾ വിരുദ്ധമായത് കൊണ്ട് വിദ്യാർത്ഥികളെ കോടതിയിൽ സഹായിക്കാനാണെന്ന ആക്ഷപമുണ്ട്.
കേരളയിൽ സോഫ്റ്റ്‌വെയർ തകരാർ എന്ന നിഗമനത്തിൽ എത്തിയതല്ലാതെ മാർക്ക് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനുള്ള ഒരു നീക്കവും ആരംഭിച്ചിട്ടില്ല.ക്രൈബ്രാഞ്ച് അന്വേഷണവും ഇഴയുന്നു. സർവ്വകലാശാലകൾ വിശദാംശങ്ങൾ നൽകാൻ വൈകിയാൽ വിദേശത്ത് ജോലിക്കു പോകുന്നവരുടെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ തടസപ്പെടുമെന്നും നോർക്ക മുന്നറിയിപ്പ് നൽകുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam