
കോട്ടയം: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് വ്യക്തമാക്കിയ പോലീസ് പ്രതികളെത്തിയത് ഗുണ്ടാപ്പിരിവിന് തന്നെയെന്നും കൂട്ടിച്ചേർക്കുന്നു.50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം നൽകാതെ വന്നതോടെയാണ് ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കേസിലെ മുഖ്യപ്രതി മരണസുബിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ പിടിയിലായിട്ടുണ്ട്. സ്പാ സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇപ്പോൾ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.
സ്പാ ബലാത്സംഗ കേസിൽ പുതിയൊരു പ്രതികൂടി ഉണ്ടെന്ന വിവരമാണ് പൊലീസ് പുറത്തുവിടുന്നത്. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരാൾ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായത്. മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടാളികളുടെ വിവരവും പോലീസിന് കിട്ടിയിരുന്നു. ഒളിവിലുള്ള ഈ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗുണ്ടാ പിരിവ് വാങ്ങി മദ്യപിക്കാം എന്ന് പറഞ്ഞാണ് ആളെക്കൂട്ടിയത്. മരണ സുബിൻ കൂട്ടാളികൾക്കൊപ്പം മദ്യപിക്കാനും ആഘോഷിക്കാനും ആണ് ഗുണ്ടാ പിരിവിന് ഇറങ്ങിയത്. മറ്റു ചില സ്ഥാപനങ്ങളും ലക്ഷ്യമിട്ടിരുന്നുവെന്ന വിവരമാണ് പൊലീസ് നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam