
കാസർകോട്: മൂന്നുമാസം മുൻപ് ഭർത്താവിന്റെ മരണം. പതിനാറാം ജന്മദിനം ആഘോഷിക്കാനിരിക്കെ ഏകമകളും. ഷവർമ്മ ഭക്ഷ്യ വിഷബാധയെത്തുടർന്ന് മരിച്ച ചെറുവത്തൂരിലെ ദേവനന്ദയുടെ അമ്മ ഇന്നും കരകയറാനാകാത്ത വേദനയിലാണ്. ഇനിയൊരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സർക്കാർ സംവിധാനങ്ങളുടെ വീഴ്ച്ചയുടെ കൂടി ഫലമായുണ്ടായ മരണത്തിൽ ഈ നിർധന കുടുംബത്തിന് നഷ്ടപരിഹാരമോ സഹായധനമോ പോലും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇക്കഴിഞ്ഞ മേയ് 19ന് ദേവനന്ദയ്ക്ക് 16 വയസ് തികയുമായിരുന്നു. പുസ്തകങ്ങൾക്കിടയിൽ നൂലിൽ കോർത്തു ചേർത്തുവെച്ച കൂട്ടുകാരുടെ പേരുകൾ ചങ്കു പൊള്ളിയ്ക്കും.
ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവം: ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല
മുത്തുപോലുള്ള ചിരി ഒരമ്മയ്ക്ക് എങ്ങനെ മറക്കാനാകും.? മൂകമായ വീട്ടിൽ, അന്നുതൊട്ടീ ദിവസം വരെ ദേവനന്ദയുടെ ഉടുപ്പിൽ ഉമ്മവെച്ചും കെട്ടിപ്പിടിച്ചും തള്ളിനീക്കുന്നു അമ്മ. ഒറ്റമോളാണ് ഇല്ലാതായത്. ഏപ്രിൽ 29ന് ഉച്ചയ്ക്കാണ് കൂട്ടുകാർക്കൊപ്പം ദേവനന്ദ ഷവർമ്മ കഴിച്ചത്. മരിച്ചത് മേയ് ഒന്നി ന്. മരണദിവസം രാവിലെ മാത്രമാണ് ചെറിയ അസ്വസ്ഥതകൾ പോലും പറഞ്ഞത്.
മൂന്നുമാസം മുൻപ് ദേവനന്ദയുടെ അച്ഛൻ മരിച്ചിരുന്നു. പിന്നെ മകളായിരുന്നു പ്രസന്നയുടെ ലോകം. അധ്വാനിച്ച് പ്രതീക്ഷകൾ കുന്നുകൂട്ടി. ഷിഗല്ല ബാധ മാരകമായെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. സർക്കാർ സംവിധാനങ്ങൾ തോറ്റതിന്റെ കൂടി ഫലമായുണ്ടായ മരണത്തിൽ സർക്കാരിന്നു വരെ നഷ്ടപരിഹാരമോയ സഹായധനമോ പ്രഖ്യാപിച്ചിട്ടില്ല.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam