
തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ വൻതുക ചെലവുള്ള കോവിഡ് റാപ്പിഡ് ആർടിപിസിആർ (Rapid RTPCR) പരിശോധനയ്ക്കെതിരെ പ്രവാസികളിൽ പ്രതിഷേധം ശക്തം. തൊഴിൽ തേടിപ്പോകുന്നവരടക്കം പ്രതിസന്ധിയിലായവരിൽ നിന്ന് 2490 രൂപ ഈടാക്കുന്നത് നിർത്തലാക്കണമെന്നാണ് ആവശ്യം. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഈ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്ന് പ്രവാസി സംഘടനകളും പറയുന്നു.
കേരളത്തിൽ നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള യുഎഇ (UAE) ഉൾപ്പടെയുള്ള മേഖലകളിലേക്കാണ് വിമാനത്താവളത്തിൽ വച്ച് റാപ്പിഡ് പിസിആർ ചെയ്യേണ്ടത്. 2490 രൂപയാണ് പരിശോധനയ്ക്ക് ചെലവ്. പുറത്ത് 500 രൂപയ്ക്ക് ആർടിപിസിആർ പരിശോധന ചെയ്യാം എന്നതും രണ്ട് ഡോസ് വാക്സീനെടുത്തവരാണ് വിദേശത്തേക്ക് പോകുന്നത് എന്നതും കണക്കിലെടുക്കുമ്പോൾ വിമാനത്താവളത്തിൽ വൻതുക ചെലവാക്കി ആർടിപിസിആർ പരിശോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. എന്നാൽ സാധാരണ ആർടിപിസിആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തിൽ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2490 രൂപ വാങ്ങേണ്ടി വരുന്നതെന്നാണ് ലാബുകൾ വിശദീകരിക്കുന്നത്. ഇവിടെയാണ് സംഘടനകൾ സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നതും.
വേഗത്തിൽ ഫലം ലഭിക്കുന്ന തരത്തിൽ പരിശോധനാ സംവിധാനങ്ങൾ പുരോഗമിച്ചിരിക്കെ, ചെലവു കുറഞ്ഞ മാർഗങ്ങൾ തേടേണ്ടതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ എയർപോർട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. തൊഴിൽ തേടിപ്പൊകുന്നവരിൽ നിന്ന് പോലും വലിയ ഈടാക്കുന്നതിൽ നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് സർക്കാരിടപ്പെട്ടാണ് തുക ഏകീകരിച്ച് 2490 ആക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam