
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ കൂടുതൽ കടുപ്പിക്കാൻ എൻഎസ്എസിന്റെ തീരുമാനം. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം നാമ ജപ ഘോഷയാത്രയും നടത്തും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന നാമ ജപ ഘോഷയാത്ര ഈസ്റ്റ് ഫോർട്ടിൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നടത്താനാണ് തീരുമാനം..
നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് നേരത്തെ ആഹ്വാനം ചെയ്തത്. എൻഎസ്എസ് താലൂക്ക് യൂണിയനുകൾക്കാണ് ജനറൽ സെക്രട്ടറി നിർദേശം നൽകിയത്. എഎൻ ഷംസീർ പരാമർശം പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്.
അതേസമയം വിശ്വാസ സംരക്ഷണ ദിനാചരണത്തിൽ പ്രകോപനം പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗണപതി എന്നത് മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ലെന്നും ഷംസീറിന്‍റെ പരാമര്‍ശം വിശ്വാസികളെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പ്രസ്താവന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ലെന്നും സുകുമാരൻ നായരുടെ പ്രസ്താവനയിൽ പറയുന്നു. പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. നാളെ വിശ്വാസ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താനും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്