
കോട്ടയം: എസ് എൻ ഡി പിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരൻ നായർ. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട് സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എൻ എസ് എസ് അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി- എൻ എസ് എസ് ഐക്യത്തിന് എസ് എൻ ഡി പി യോഗം അംഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം.
ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തും നിന്നും യോജിപ്പില്ലാത്തത് കൊണ്ട് ഭീഷണി നേരിടുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റം ചെയ്തവർ ജയിലിൽ പോകണം. പ്രതികൾക്ക് കർശന ശിക്ഷ കൊടുക്കണം. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. ഭരണ തുടർച്ച ഉണ്ടാകുമോ എന്നത് എൻ എസ് എസിനെ ബാധിക്കുന്ന കാര്യം അല്ല. എൻ എസ് എസ് ആരുടെയും അടുത്ത് ഒന്നിനും പോകുന്നില്ല. എൻ എസ് എസ് - എസ് എൻഡി പി ഐക്യം സി പി എമ്മിന് വേണ്ടി എന്ന പ്രചരണം തെറ്റാണ്. എസ് എൻ ഡി പി - എൻ എസ് എസ് ഐക്യം ഉണ്ടാകും. ബാക്കി എല്ലാം പിന്നീട് നടക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ.
നായാടി മുതൽ നസ്രാണി വരെ ഐക്യം അനിവാര്യമെന്നാണ് എസ് എൻ ഡി പിയുടെ പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam