തിരുവനന്തപുരത്ത് കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തും; രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം

By Web TeamFirst Published Jul 6, 2020, 12:30 PM IST
Highlights

 പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കും, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും

തിരുവനന്തപുരം: സമ്പർക്കരോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനം. പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കും, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. 

തിരുവനന്തപുരത്ത് ക്ലസ്റ്റർ, കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. 

Read Also: ട്രിപ്പിൾ ലോക്ക്ഡൗണ്‍: ലോഡ്ജുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുമോ? കടകംപള്ളി പറയുന്നു...

പൊതുഗതാഗതമില്ല. സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. ആശുപത്രികൾ എല്ലാം പ്രവർത്തിക്കും. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ട്. തുറന്ന കടകളിൽ ജനങ്ങൾക്ക് പോകാനാകില്ല. ആവശ്യമനുസരിച്ച് പൊലീസ് സാധനങ്ങൾ വീട്ടിലെത്തിക്കും.

മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവർത്തിക്കും. പെട്രോൾ പമ്പുകൾ പ്രവർത്തിക്കും.ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററുകളും ഉണ്ടാകും. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്. 

അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കാസർകോട്ട് ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വിളിച്ചുചേർത്ത യോഗം തുടങ്ങി.. എം പി, എം എൽ എമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മഞ്ചേശ്വരം ബ്ലോക്കിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

Read Also: സമ്പര്‍ക്കത്തിലൂടെ കൊവിഡ് നിരക്ക് ഉയരുന്നു; കാസര്‍കോട് കടുത്ത നിയന്ത്രണത്തിലേക്ക്...
 

click me!