
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിടുതൽ ഹര്‍ജി നിൽകിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോടതിയിൽ തിരിച്ചടി. തെളിവുകൾ കെട്ടിചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് കേസെന്നുമായിരുന്നു ബിഷപ്പിന്‍റെ വാദം. അതുകൊണ്ട് തന്നെ വിചാരണ കൂടാതെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹര്‍ജി നൽകിയത്.
ഇരുവിഭാഗങ്ങളുടേയും വാദം വിശദമായി കേട്ടാണ് കോടതി തീരുമാനം. ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും വിചാരണ നേരിടണമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി . അതേ സമയം വിടുതൽ ഹര്‍ജിയുമായി മേൽകോടതിയെ സമീപിക്കാനാണ് ബിഷപ്പിന്‍റെ തീരുമാനം.
രഹസ്യ വിചാരണ വേണമെന്ന ബിഷപ്പിന്‍റെ വാദത്തിൽ കോടതി വിധി പിന്നീട് പറയും. മറ്റൊരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ മൊഴി മാധ്യമങ്ങൾക്ക് ചോര്‍ത്തി നൽകുകയായിരുന്നു എന്നാണ് ബിഷപ്പിന്‍റെ ആരോപണം. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഫ്രാങ്കോ മുളക്കൽ ആരോപിച്ചിരുന്നു,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam