'ആത്മീയ ശക്തി കോടതിക്ക് മേൽ പ്രയോഗിക്കാൻ ശ്രമിക്കുന്നോ?', ഫ്രാങ്കോയ്ക്ക് തിരിച്ചടി

By Web TeamFirst Published Aug 5, 2020, 2:04 PM IST
Highlights

കോടതി തീരുമാനത്തെ എതിര്‍ക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്‍റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചു. 

ദില്ലി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി തീരുമാനത്തെ എതിര്‍ക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്‍റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചു.

സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയെ സമീപിച്ചത്. സാക്ഷികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹര്‍ജിയിൽ ഫ്രാങ്കോ മുളക്കൽ പറയുന്നുണ്ട്. ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

കേസില്‍  ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്. 

click me!